Sunday, December 16, 2012

വാൽപാറ



വാൽപ്പാറെ പുലിയിറങ്ങി എന്ന പത്ര വാർത്തയിലാണ് ആ സ്ഥലത്തെപ്പറ്റി ആദ്യമായ് ഞാൻ കേൾക്കുന്നത്.  ഗൂഗിൾ ഭഗവാനോടും ചില കൂട്ടുകാരോടും ചോദിച്ചപ്പോൾ കിട്ടിയ വിവരം കരണ്ടടിച്ചതിനു തുല്യമായിരുന്നു. മൂന്നാറിനേക്കാൾ മനോഹരമായ തേയിലത്തോട്ടങ്ങൾ, ഏതാണ്ട് 5-0-60 കിലോമീറ്റർ കാട്ടിലൂടെയുള്ള യാത്ര, സൗത്ത് ഇൻഡ്യയിലേ ഏറ്റവും മനോഹരവും വലുതുമായ ചുരം. പോരെ പൂരത്തിന്. പിന്നെ പ്ലാനിങ്ങായി, ചർച്ചകളായി, 10 ദിവസത്തിനുള്ളിൽ ഞാനും ബേസിലും, ജോയലും പിന്നെ അനിയൻ റിനോയും അടങ്ങുന്ന ടീം റെഡി.   റൂട്ട്, 
 വണ്ണപ്പുറം- അടിമാലി-മൂന്നാർ-മാട്ടുപ്പെട്ടി-കുണ്ടള- ടോപ്സ്റ്റേഷൻ-മൂന്നാർ-മറയൂർ-അമരാവതി-കുറിച്ചിക്കോട്ടൈ-കൊട്ടൂർ- ആളിയാർ-അട്ടകെട്ടി-വാൽപ്പാറൈ-മലക്കപ്പാറൈ- അപ്പർഷോളയാർ ഡാം-പരിങ്ങൽക്കുത്ത് ഡാം-വഴച്ചാൽ-ആതിരപ്പീള്ളി-സിൽവർസ്റ്റോം- ഏഴാറ്റുമുഖം-കാലടി-പെരുംബാവൂർ-മൂവാറ്റുപുഴ.
 കാലത്ത് അഞ്ചുമണിക്ക് ഞങ്ങൾ യാത്രതിരിച്ചു, ആറുമണിയോടെ ഊന്നുകൽ എത്തി പെട്രോളും അടിച്ചു മലകയറ്റം രംഭിച്ചു. ഇവിടം മുതൽ കയറ്റം ആരംഭിക്കുകയായ്  ഒരു കൊച്ചു മല കയറി ഇറങ്ങിയാൽ  നേര്യമംഗലം എന്ന ഗ്രാമം.

പ്രസിദ്ധമായ നേര്യമംഗലം പാലം (പെരിയാറിനു കുറുകെ) ഇവിടെയാണ്.




1935 തിരുവിതാംകൂർ ഭരിച്ചിരുന്ന ഹിസ് ഹൈനസ് രാമവർമ്മ ശ്രീചിത്തിരതിരുന്നാൾ മഹാരാജാവ് പണികഴിപ്പിച്ച പാലം സൗത്ത് ഇൻഡ്യയിലെ ദ്യത്തെ ആർച്ച് പാലമാണ്.
 (പണ്ടുപുരാതനകാലം മുതലെ മധുരയും മുസ്സരീസും (നമ്മുടെ കൊടുങ്ങല്ലൂരും) തമ്മിൽ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന, പഴയ മൂന്നാർ-കോതമംഗലം വഴി 1924ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെത്തുടർന്ന്, കാട്ടിലെ ആനത്താരയിലൂടെ, ബ്രീട്ടീഷ് സർവെയറായിരുന്ന വാലന്റൈൻ സായിപ്പാണു പുതിയ നേര്യമംഗലം വഴി നിർദ്ദേശിച്ചത്. 1931മാർച്ച് 31നു Regent Queen Sethulakshmibai  ഇനാഗ്രേറ്റ് ചെയ്തതിന്റെ സ്മാരകശില.)


                          റാണിക്കല്ല്

പാലം കഴിഞ്ഞ് റാണിക്കല്ലെന്ന ആദ്യ ഹെയർപിൻ വളവു മുതൽ നമ്മൾ ചുരം കയറുകയായി. ബിറ്റുമിനയിസിഡ് റോഡിന്റെ ധാരാളിത്തമുണ്ടെങ്കിലും വളരെ സൂക്ഷിച്ച് ഡ്രൈവ് ചെയ്യേണ്ട ഇടം.


ഇനിയങ്ങോട്ട് മലകളുടെയും വനഭൂമിയുടേയും മാസ്മരിക സൗന്ധര്യമാണു വഴി നിറയെ. മുൻപ് വളരെ വന്യജീവികളുണ്ടായിരുന്ന ഈ ഭൂപ്രെദേശം ഇന്നിപ്പോൾ ഇരുകാലികൾക്കായി പൂർണ്ണമായി വഴിമാറിക്കൊടുത്തിരിക്കുന്നു. റിബലായി കുറച്ചു ചീവീടുകൾമാത്രം. എങ്കിലും മനോഹരമായ ഈ പ്രദേശത്താണു പ്രസിദ്ധമായ വാളറ(ദേവിയാർപുഴ), ചീയാമ്പാറ വെള്ളച്ചാട്ടങ്ങൾ.

                       വാളറക്കുത്ത്.






                      ചീയാമ്പാറ വെള്ളച്ചാട്ടം.

കാടും ചെറിയ കർഷക ഗ്രാമങ്ങളും കഴിഞ്ഞ് നമ്മൾ എത്തുന്നത് അടിമാലി എന്ന പട്ടണത്തിലേക്കാണ്. കേരള സുഗന്ധവ്യഞന മാർക്കറ്റിൽ എടുത്തുപറയേണ്ടതാണു ആടിമാലിയുടെ ചരിതം



അവിടെനിന്നും മൂന്നാറിലോട്ട്. ചിത്തിരപുരം-പള്ളിവാസൽ ഏരിയയോടെ തെയിലത്തോട്ടങ്ങൾ തുടങ്ങുകയായ്. അവക്കിടയിലായ് തേയില നുള്ളുന്ന (ഇപ്പോൾ കത്രിക്കുകയാണു) തമിഴ്പെൺകൊടിമാരും 









ഇവിടെ തോട്ടങ്ങളിൽ പണിയാളർ മിക്കവാറും തമിഴ്നാട്ടിൽ നിന്നുള്ള കുടിയ്യേറ്റക്കാരാണ്.
 മൂന്നാറിലെത്തിയ ഞങ്ങൾ അവിടെനിന്നും ടോപ്സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഈ യാത്രയിൽ നമുക്ക് ഇൻഡ്യ- സ്വിസ് കന്നുകാലി വളർത്തൽ കേന്ദ്രവും(കുറെക്കാലങ്ങളായി അവിടെ പ്രെവേശനം നിരോധിച്ചിരിക്കുകയാണു.) മാട്ടുപ്പെട്ടി(മൂന്നാറ്റിൽ നിന്നും13 കി മീ ), കുണ്ടള തുടങ്ങിയ ഡാമുകളും, എക്കോപോയിൻറ്റ്, പമ്പാടും ചോല തുടങ്ങിയവയും കാണാൻ സാധിക്കും



           

                        മാട്ടുപ്പെട്ടി ഡാം.


                             കുണ്ടളഡാം.





                                                        എക്കോപ്പോയിന്റ്.


ഈ വഴിയിലൂടെ വീണ്ടും യാത്ര ചെയ്ത് ഞങ്ങൾ ടോപ്സ്റ്റേഷനിൽ എത്തി
മേഘങ്ങൾ നമ്മെ തൊട്ടുരുമിപ്പോകുന്ന വിസ്മയലോകം. എപ്പൊഴും തണുത്ത കാറ്റടിക്കുന്ന ഈ മലമുകളിൽ നിൽക്കുംപ്പോൾ മേഘങ്ങൾ നമ്മുടെ കാലടികളെ  ഉമ്മവെയ്ക്കുമ്പോലെ തോന്നിയാൽ ഒട്ടും അതിശയോക്തിയില്ല.






ആകാശത്തുമാത്രം കണ്ടു ശീലിച്ച വെള്ളിമേഘങ്ങൾ കാതിൽ ഇക്കിളിയിടുന്ന ഈ സ്വപ്നഭൂവിൽ പ്രെണയിക്കാനും ഹണിമൂണിനുമെത്തുന്നവരുടെ വൻ നിരതന്നെ കാണാം.




സമയം ഉച്ചകഴിഞ്ഞിരിക്കുന്നു, തിരികെ മൂന്നാറിലോട്ട്. ഭക്ഷണവും കഴിഞ്ഞ് മറയൂർവഴി തമിഴ്നാട്ടിലേക്ക്. ഇനി അമരാവതി കുറിച്ചിക്കൊട്ടൈ വഴി കൊട്ടുർ എത്തണം തലചായ്ക്കാൻ.


 മറയൂരിന്റെ ചന്ദനക്കാടുകളും ചിന്നാർ വന്യജീവിസങ്കേതവും പിന്നിട്ട് അമരാവതി എത്തിയപ്പോൾ മണി 5 കഴിഞ്ഞിരുന്നു. തെങ്ങും നെല്ലും വിളയുന്ന തമിൾനാടിന്റെ സമതല കാർഷിക ഭൂമിയിലൂടെയാണു ഇപ്പൊൾ വാഗണാർ പറക്കുന്നത്.
 
 








പടിഞ്ഞാറു പകലോൻ ചുവന്നിരിക്കുന്നു.കിളികൾ കൂട്ടമായി ചേക്കെറാൻ ചില്ലകൾ തേടി അലയുന്ന സന്ധ്യയിൽ ഞങ്ങൾ കൊട്ടൂരെത്തി. മെയിൻ റോഡായ ആനമലൈ-പൊള്ളാച്ചി, പൊള്ളാച്ചി - വാല്പാറ റൂട്ടിൽ നിന്നും 5 കി മി മാറിയാണു കൊട്ടൂർ. ഈ പ്രെദേശത്ത് താമസയോഗ്യമായ ഹോട്ടലുകൾ കുറവാണെന്ന തിരിച്ചറിവാണു ഞങ്ങളെ കൊട്ടൂരിൽ ഉള്ള വിക്രം ലോഡ്ജിലെത്തിച്ചത്.






കുറഞ്ഞചിലവിൽ സുഖകരമായ താമസവും വ്രത്തിയുള്ള ഭക്ഷണവും ഉറപ്പുതരുന്ന, ഒരു സാധാരണ തമിഴ് ഗ്രാമമാണ് കൊട്ടൂർ


ഉറക്കം കഴിഞ്ഞു…… നേരം വെളുത്തുവരുന്നു. അരിമാവിൻ കോലങ്ങൾക്കു ജീവനേകുന്ന തമിഴ്ചുവയുള്ള തണുത്ത പ്രഭാതം.… ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. സഹയാത്രികരെയും പൊക്കിയെടുത്ത് കാറിൽ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.
വീണ്ടും ഹൈ-വേയിലെത്തി. മഞ്ഞ് മാറി വരുന്നതേയുള്ളൂ. ആളിയാർ ഡാമിനു മുന്നിലൂടെയാണ് പോകേണ്ടത്. 

 വിജനമായ വഴിയിലൂടെ ഇടക്കെപ്പഴോ ഒരു ബസ്സ് ഞങ്ങളെ കവർചെയ്തുപോയി.  ആളിയാർ ഡാമിലെത്തിയപ്പോൾ പ്രവേശനം പത്ത് മണിക്കു ശേഷം മാത്രം….. വാച്ചിലേക്കുനോക്കി സമയം 7 കഴിഞ്ഞതേയുള്ളൂ. അല്ലെങ്കിലും ഇടുക്കി ജില്ലക്കാരനായ ഞങ്ങളുടെ അടുത്താ ഒരു മുഴുത്ത ഡാം. ഓ ഇതൊക്കെ എന്ത് എന്ന സ്റ്റയിലിൽ വണ്ടി വീണ്ടും മുന്നോട്ട്. ഇനി അങ്ങോട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയായും അതു കഴിഞ്ഞാൽ കാടും തുടങ്ങുകയാണ്. ഡാമിനെ ചുറ്റിയാണ് റോഡ്. അതുകൊണ്ട കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ല.
ഓ മറന്നു. ഇനി അങ്ങോട്ട് ഹെയർപിൻ വളവുകളാണ്, ഒന്നും രണ്ടുമല്ല  നാല്പതെണ്ണം……

. ഓരൊ വളവും  ആസ്വദിച്ച ഞങ്ങൾ 9ആം വളവിലെത്തി.


 ആളിയാർ ഡാമിന്റേയും പരിസരപ്രദേശത്തിന്റെയും ഏറ്റവും മനോഹരമായ ദൃശ്യം നമുക്കുതരുന്ന ഒരു വ്യൂപോയിന്റാണിത്.(LOAM’S VIEW POINT). മനോഹരമായ പ്രദേശം. കുറച്ചുനേരം തലങ്ങും വിലങ്ങും ക്ലിക്കിയ ശേഷം ഞങ്ങൾ തിരിച്ചു. തിരക്കില്ലാത്ത വഴിയായതിനാലാവണം കുറച്ചു കുരങ്ങന്മാർ നടുറോഡിൽ തേരാപ്പാരാ നടക്കുന്നുണ്ട്. ഓരോ വളവു കയറുന്തോറും തണുപ്പു കനത്തു വരുന്നുണ്ട്. ഇവിടെ എവിടെയോ ഒന്ന് രണ്ട് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്ന് കേട്ടിരിന്നു. കാര്യം സായിപ്പു കണ്ടുപിടിച്ച വഴിയാണെങ്കിലും  അതു ഭംഗിയായി പരിപാലിക്കുന്ന തമിഴ്നാട് സർക്കാരിനു മനസാ നന്ദി പറഞ്ഞുപോകും ആ വഴി കണ്ടാൽ.

 അങ്ങനെ മലമടക്കുകൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ഞങ്ങൾ മുകളിൽ അട്ടകെട്ടി ചെക്പോസ്റ്റിലെത്തി. അയ്യോ വിശന്നു തുടങ്ങി. അതുകൊണ്ട് ആതിരപ്പിള്ളിക്കുള്ള ബൈ-പാസ് കയറാതെ ഞങ്ങൾ വാൽപാറ ടൗണിലേക്ക്  വണ്ടി തിരിച്ചു (ഇനിയങ്ങോട്ട് കൊള്ളാവുന്ന ടൗൺ വേറെയില്ല). വീണ്ടും തേയിലത്തോട്ടങ്ങൾ…… കൂടെ തെയില നുള്ളുന്ന ചേച്ചിമാരും അവരെ വായിനോക്കി നിൽക്കുന്ന സൂപ്പർവൈസർ ചേട്ടന്മാരും.


പ്രാതൽ കഴിക്കാൻ കലശലായ തിടുക്കം എല്ലവരുടേയും മുഖത്ത്, അതുകൊണ്ട് തന്നെ ആദ്യം കണ്ട ഹോട്ടലിൽ കയറി അതങ്ങ് സാധിച്ചു. ഇനി ലക്ഷ്യം അപ്പർ ഷോളയാർ.. വീണ്ടും തേയിലത്തോട്ടങ്ങൾക്കിടയിലൂടെ.
         
 പുലിപ്പേടിയുള്ളതുകൊണ്ട് കൂടുതൽ നേരംതോട്ടത്തിലിറങ്ങി ഭാഗ്യം പരീക്ഷിക്കാൻ നിന്നില്ല.  വെയിലു കനത്തു തുടങ്ങിയതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണവും കൂടിവരുന്നു, കൂടുതലും കേരളാ വണ്ടികളാണ്. ടൂറിസ്റ്റുകൾ തന്നെ.. ഷോളയാർ ഡാം എന്ന ബോർഡ് കണ്ടവഴി കാർ നിറുത്തി എല്ലാരും ചാടിയിറങ്ങി. അപ്പോഴെക്കും എവിടുന്നോ ഒരു ഗാർഡ് വടിയുമായ് പാഞ്ഞെത്തി, ഫോട്ടം പിടിക്കാൻ പറ്റില്ലത്രെ. ശരി വേണ്ട, ഡാം കാണാലൊ, കാറ്റുകൊള്ളാലൊ…. തൽക്കാലത്തെ ആശ്വാസത്തിന് ഡാമിന്റെ പേരെഴുതി വച്ചിരിക്കുന്ന ബോർഡിന്റെ പടമെടുത്ത് ആശതീർത്തു ബേസിൽ.


 പക്ഷെ മുന്നോട്ടു ചെല്ലുന്തോറും ഡാമിന്റെ വിദൂരദൃശ്യങ്ങൾ നന്നായി കാണാനും പകർത്താനുമായി. 

റോഡ് ചെറുതായി പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്, ഞങ്ങൾ കേരളത്തിലേക്ക് കടക്കാറായ്. മലക്കപ്പാറചെക്ക്പോസ്റ്റ്, കേരള-തമിൾനാട് അതിർത്തിയാണ്. ഒരു ചെറു ഗ്രാമം. ഒന്നുരണ്ട് വീടുകളും ചെറുകടകളും ഇടവിട്ട് കാണാം., എല്ലാ അതിർത്തി ഗ്രാമങ്ങളെയും പോലെ തമിഴും മലയാളവും ഇടകലർന്ന നാട്ടു ഭാഷ. നമ്മുടെ ചെക്ക്പോസ്റ്റിൽ വണ്ടി കർശനമായ് പരിശോധിക്കും, കാരണം ഇനി അങ്ങോട്ട് 40 കിലോമീറ്റർ കാടാണ്, കാടുമാത്രം. വണ്ടിയിലെ എല്ലാ പോക്കറ്റ്സും അവർ പരിശോധിച്ചു, കുപ്പിയിലെ വള്ളം മണത്തുനോക്കി, എന്തിന്, കൈയിലുള്ള പ്ലാസ്റ്റിക് കുപ്പി, കൂടുകൾ എന്നിവയുടെ ഒരു ഡീറ്റെയിഡ് ലിസ്റ്റ്തന്നെ എടുത്ത് കയ്യിൽ തന്നു, എന്തിനെന്നോ, അങ്ങ് ആതിരപ്പിള്ളി ചെക്പോസ്റ്റിലെ അണ്ണന്മാർ വന്നു നോക്കി ബോധ്യപ്പെടണം. കുപ്പികുറഞ്ഞലുണ്ടല്ലോ ഒടുക്കത്തെ ഫൈനും, ചിലപ്പോൾ(ഊഹിച്ചോ). ആ, അങ്ങനെ കാനനയാത്ര ആരംഭിച്ചു. നല്ല ഇടതൂർന്ന വനമാണ്. ചിലയ്യിടങ്ങളിൽ റോഡീന്റെ അവസ്ഥ വളരെ മോശമാണ്.






 വെഴാമ്പലുകളുടേയും സിംഹവാലൻ കുരങ്ങുകളുടേയും വിഹാരരംഗമാണ്, ഈ കാടുകൾ. പക്ഷെ ഓരോ വളവു തിരിയുമ്പോളും ആദ്യം പരതുന്നത് ആനകളെയാണ്. വഴി നീളെ നല്ല ഫ്രെഷ് ആനപിണ്ഡം നിറഞ്ഞു കിടക്കുന്നുണ്ട്. സഹ്യപുത്രന്മാരുടെ  സ്ഥിരം റൂട്ടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.


 വഴിയിൽ ചില മരങ്ങൾ പിഴുതിട്ടിരിക്കുന്നത് കണ്ടതോടെ മനസിലെ ആവേശം പേടിയായ് മാറി. കറക്ട് സമയത്ത് അനിയന്റെ വക ഒരു സ്റ്റീരിയോ ഓണാക്കൽ. അയ്യപ്പഭക്തിഗാനമായിരുന്നു,’ “ആനയിറങ്ങും മാമലയിൽ….” പാവം അയ്യപ്പൻ കുറെ ചീത്തകേട്ടു. ഹരിഹരസുതനേ ക്ഷമിക്കണേ.


കാടിനെ അതിന്റെ എല്ലാ സൗന്ദര്യത്തോടും ഭീകരതയോടും കൂടി ആസ്വദിക്കാനാവും ഇവിടെ. ഇടക്കിടെ പോകുന്ന സഞ്ചാരികളല്ലാതെ ഒരൊറ്റ മനുഷ്യക്കുഞ്ഞുപോലുമില്ലാത്ത നല്ല പച്ചക്കാട്.  കണ്ട്, മനസു നിറച്ച്, ഞങ്ങൾ ഏകദേശം 2 മണീയോടെ വാഴചാലിലെത്തി.
 ധാരാളം ടൂറിസ്റ്റുകൾ കറങ്ങി നടക്കുന്നുണ്ട്. അവിടുത്തെ ഹോട്ടലുകളിലെ പ്രധാന മെനു പുഴമീനാണ്. ദോഷം പറയരുതല്ലൊ, ഉച്ചക്ക് നല്ല പുഴമീനും കൂട്ടി നല്ലൊരു ഊണ്, ഭേഷായി!!!. 

ഇനി ആതിരപ്പിള്ളി വെള്ളച്ചാട്ടം. എല്ലവരും പോയിട്ടുള്ളതാണ്, അതുകൊണ്ട് വഴിയിൽ നിന്നുതന്നെ ഒരു നോട്ടം.


 എന്തൊരു രൗദ്രത!!!!!. അയ്യോ സമയമില്ല, വീണ്ടും മുന്നോട്ട്. വെറ്റിലപ്പാറ പാലത്തിൽ (മ്മടെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ മുന്നീന്നെയ് )നിന്നും വണ്ടി ഇടത്തേക്ക്  എണ്ണപ്പനത്തോട്ടത്തിലൂടെ ഏഴാറ്റുമുഖത്തെത്തി. 

ഒരു പുഴ ഏഴായി പിരിഞ്ഞ് ഒഴുകുന്നതു കൊണ്ടാണ്, ആ പേര്. ഫാമിലിയായ് വൈകുന്നെരങ്ങൾ ചിലവഴിക്കാൻ പറ്റിയ സ്ഥലം. നല്ല തണുത്തവെള്ളത്തിൽ നീന്തിത്തുടിച്ച് ഒരു കുളി കഴിഞ്ഞപ്പോൾ രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണം എവിടെ പോയന്നറിഞ്ഞില്ല. വീണ്ടൂം 4.30ഓടെ ഞങ്ങൾ കരയാമ്പറമ്പ് ജംഷണിൽ എത്തി, വീണ്ടും  ഒന്നര മണിക്കൂർ കൊണ്ട് മൂവറ്റുപുഴ വഴി വീട്ടിലെത്തി. 
                      ...................................................................

നല്ലൊരു റൂട്ടാണിത്, കഴിയുമെങ്കിൽ Explore ചെയ്യു… കൊട്ടൂർ നിന്ന് വടക്കാഞ്ചേരി, മണ്ണൂത്തി വഴിക്കും ത്രിശ്ശൂർക്ക് വരാം.